Dailyhunt
ബാലവേലയ്ക്കായി കടത്താന്‍ ശ്രമിച്ച 163 കുട്ടികളെ രക്ഷപ്പെടുത്തി റെയില്‍വേ പോലീസ്

ബാലവേലയ്ക്കായി കടത്താന്‍ ശ്രമിച്ച 163 കുട്ടികളെ രക്ഷപ്പെടുത്തി റെയില്‍വേ പോലീസ്

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു

ബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു

132-ാം സ്ഥാപക ദിനത്തില്‍ 22 പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കി പഞ്ചാബ് നാഷണല്‍ ബാങ്ക്

ബാലവേലയ്ക്കായി ബിഹാറില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് കടത്തുകയായിരുന്ന 163 ആണ്‍കുട്ടികളെ റെയില്‍വേ പോലീസ് രക്ഷപ്പെടുത്തി. മധ്യപ്രദേശിലെ കട്‌നി റെയില്‍വേ സ്‌റ്റേഷനില്‍ ശനിയാഴ്ച രാത്രി വൈകി നടത്തിയ മിന്നല്‍ പരിശോധനയിലാണ് ട്രെയിനില്‍ കടത്തുകയായിരുന്ന കുട്ടികളെ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് എട്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ബിഹാറിലെ അരാരിയ മേഖലയില്‍ നിന്ന് മഹാരാഷ്ട്രയിലെ ലാത്തൂരിലേക്ക് വന്‍തോതില്‍ കുട്ടികളെ കടത്തുന്നതായി ശിശുക്ഷേമ സമിതിക്ക് മുന്‍കൂട്ടി രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും ഗവണ്‍മെന്റ് റെയില്‍വേ പോലീസും സംയുക്തമായാണ് ഓപ്പറേഷന്‍ ആസൂത്രണം ചെയ്തത്. പട്‌നപൂര്‍ണ എക്‌സ്പ്രസ് കട്‌നി സ്‌റ്റേഷനില്‍ എത്തിയതോടെ ഉദ്യോഗസ്ഥര്‍ കോച്ചുകളില്‍ വിശദമായ പരിശോധന നടത്തുകയായിരുന്നു.

രക്ഷപ്പെടുത്തിയ ആണ്‍കുട്ടികളെല്ലാം 6നും 13നും ഇടയില്‍ പ്രായമുള്ളവരാണ്. കൃത്യമായ യാത്രാരേഖകളോ ടിക്കറ്റോ ഇല്ലാതെയാണ് ഇവരെ ട്രെയിനില്‍ കൊണ്ടുപോയിരുന്നത്. കുട്ടികളെ കടത്താന്‍ ശ്രമിച്ച ബിഹാര്‍ സ്വദേശികളായ എട്ടു പേരെ പോലീസ് പിടികൂടി. ഇവര്‍ക്കെതിരെ ഭാരതീയ ന്യായ സംഹിത പ്രകാരം കേസെടുത്തിട്ടുണ്ട്. മനുഷ്യക്കടത്തിന് പിന്നില്‍ വലിയൊരു സംഘം പ്രവര്‍ത്തിക്കുന്നതായി പോലീസ് സംശയിക്കുന്നു.

രക്ഷപ്പെടുത്തിയ കുട്ടികളെ നിലവില്‍ കട്‌നിയിലെയും ജബല്‍പൂരിലെയും ശിശു സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവര്‍ക്ക് ആവശ്യമായ കൗണ്‍സിലിംഗ് നല്‍കി വരുന്നതായി ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ അറിയിച്ചു. കുട്ടികളുടെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. കുട്ടികളെ മഹാരാഷ്ട്രയിലെ വിവിധ ഇടങ്ങളില്‍ ബാലവേലയ്ക്കായി എത്തിക്കാനായിരുന്നു സംഘത്തിന്റെ പദ്ധതിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new