ജയില്‍മേധാവി എസ്. ശ്രീജിത്തിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കി. എ.ഡി.ജി.പി സ്ഥാനത്തിരിക്കെ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണം നിലനില്‍ക്കെയാണ് ആഭ്യന്തര വകുപ്പിന്റെ നടപടി. എ.ഡി.ജി പി.എം. ആർ അജിത്‌കുമാർ സസ്പെൻഷനിലായതാണ് ശ്രീജിത്തിന് ഗുണമായത്. ശ്രീജിത്തിന്റെ സ്ഥാനക്കയറ്റ വിവരം ഹൈക്കോടതിയെ അറിയിക്കും. ശ്രീജിത്ത് ജയില്‍ മേധാവിയായി തന്നെ തുടരും.
എ.ഡി.ജി.പി ബല്‍റാംകുമാർ ഉപാദ്ധ്യായയെ ഫയർഫോഴ്‌സ് മേധാവിയായും നിയമിച്ചു. മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥനായ യോഗേഷ് ഗുപ്തയെ ബെവ്കോ സി.എം ഡിയായി നിയമിച്ചു. വിരമിച്ച നിതിൻ അഗർവാളിന്റെ പകരക്കാരനായാണ് ബല്‍റാംകുമാർ ഉപാധ്യായ ഫയർഫോഴ്സ് മേധാവിയാകുന്നത്.
കേന്ദ്ര ഡപ്യൂട്ടേഷനിലുള്ള സുരേഷ്‌രാജ് പുരോഹിത് തിരികെ വരാത്തതും സീനിയോറിട്ടി പട്ടികയില്‍ അടുത്ത സ്ഥാനത്തുള്ള എസ്. ശ്രീജിത്തിന് തുണയായി. അജിത്കുമാറിനെ മാറ്റിയ ഒഴിവിലേക്കാണ് മുൻപ് ബവ്കോയെ ലാഭത്തിലാക്കാനായി സഹായിച്ച ട്രാക്ക് റെക്കോർഡുള്ള യോഗേഷ് ഗുപ്തയെ വീണ്ടും ബവ്കോ തലപ്പത്തേക്ക് സർക്കാർ കൊണ്ടുവന്നത്.

