വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായധനം അനുവദിച്ച് സംസ്ഥാന സർക്കാർ. മരിച്ചവരില്‍ ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്ത അഞ്ച് പേരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വീതം നല്‍കുന്നതാണ്.
മരിച്ച സ്കൂള്‍ ബസ് ഡ്രൈവർ നൗഷാദ് അലി, പാചകത്തൊഴിലാളി സാജിദ, റുഖിയ, ഷക്കീല, വിദ്യാർത്ഥിയായ മുഹമ്മദ് ഹിഷാം എന്നിവരുടെ ബന്ധുക്കള്‍ക്കാണ് സഹായധനം അനുവദിച്ചത്.
പരിക്കേറ്റ മൂന്ന് പേരുടെ ചികിത്സാച്ചെലവ് സർക്കാർ വഹിക്കുകയും ചെയ്യും. ഇൻഷുറൻസ് ഉളളവർക്ക്, അധിക തുക ചെലവായിട്ടുണ്ടെങ്കില്‍ അതും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കുന്നതാണ്.
മലപ്പുറം പാങ്ങ് ഗവ. യുപി സ്കൂളിലെ അധ്യാപകരും ജീവനക്കാരും അവരുടെ ചില കുടുംബാംഗങ്ങളും സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞ് അപകടം സംഭവിച്ച വാല്‍പ്പാറ ദുരന്തത്തില്‍ സഹായധനം അനുവദിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്.
മരണമടഞ്ഞ ഇൻഷുറൻസ് പരിരക്ഷയില്ലാത്ത അഞ്ച് പേരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ നല്‍കും. മരണപ്പെട്ട മറ്റ് അധ്യാപർക്ക് ഇൻഷുറൻസ് പരിരക്ഷയുണ്ട്.
ഇൻഷുറൻസ് പരിരക്ഷ ഉള്ളവർക്ക്, ഇൻഷുറൻസ് പരിരക്ഷയ്ക്ക് പുറമെ, ചികിത്സയ്ക്ക് തുക ചെലവായിട്ടുണ്ടെങ്കില്‍ പ്രസ്തുത തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കാനും മന്ത്രിസഭാ യോഗ തീരുമാനമായി.

